Site icon Mocifi.com

15 വര്‍ഷത്തിനിടെ അനവധി സിനിമകള്‍; തലവര തെളിഞ്ഞത് സിബിഐ5 ദി ബ്രെയ്‌നില്‍

15 വര്‍ഷത്തിനിടെ അനവധി സിനിമകള്‍; തലവര തെളിഞ്ഞത് സിബിഐ5 ദി ബ്രെയ്‌നില്‍

പി.ആർ.സുമേരൻ

കൊച്ചി: മലയാളസിനിമാ ചരിത്രത്തില്‍ അപൂര്‍വ്വമായൊരേട് എഴുതിച്ചേര്‍ത്ത ചിത്രമാണ് ‘സി ബി ഐ 5 ദി ബ്രെയ്ന്‍’. ഈ ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞവരെല്ലാം ഭാഗ്യശാലികള്‍ എന്നുതന്നെ പറയാം. ചരിത്രം മാറ്റിയെഴുതിയ ആ ചിത്രത്തില്‍ ഒരു മികച്ച  വേഷം ചെയ്യാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് നടന്‍ സജി പതി.

‘സി ബി ഐ 5 ദി ബ്രെയ്ന്‍’ തന്‍റെ തലവര മാറ്റിയെഴുതിയെന്നാണ് സജി പറയുന്നത്. മികച്ച സംവിധായകരുടെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ‘സി ബി ഐ 5 ദി ബ്രെയ്ന്‍’ തനിക്ക് ഏറെ പ്രേക്ഷകശ്രദ്ധ ലഭിച്ചെന്ന് താരം പറയുന്നു.

സംവിധായകന്‍ കെ മധു സാറുമായി വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധമുണ്ട്. മധുസാറാണ് ചിത്രത്തില്‍ അവസരം നല്‍കിയത്. ഏറെ പോലീസ് കഥാപാത്രങ്ങള്‍ സിനിമയിലുണ്ട്. കുറ്റാന്വേഷണം പ്രമേയമായ സിനിമയില്‍ ഞാനും പോലീസ് വേഷത്തിലാണ് എത്തിയിട്ടുള്ളത്. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും ഏറെ സുഹൃത്തുക്കള്‍ ചിത്രം കണ്ട് അഭിനന്ദിക്കുകയാണ്. വലിയ അനുഗ്രഹവും സൗഭാഗ്യവുമായി കരുതുന്നു. കൂടുതല്‍ അവസരങ്ങള്‍ തേടിവരുന്നതും അതിലേറെ സന്തോഷം നല്‍കുകയാണെന്നും സജി പതി പറയുന്നു.

‘സി ബി ഐ 5 ദി ബ്രെയ്ന്‍’ ചിത്രത്തില്‍ ശ്രദ്ധേയവേഷം ചെയ്തതോടെ സജി പതി കേന്ദ്രകഥാപാത്രമാകുന്ന ത്രില്ലര്‍ മിനി വെബ് സീരീസായ ‘ഡെല്‍റ്റാ സ്ക്വാഡ്’ പ്രേക്ഷകരിലേക്കെത്തുകയാണ്. യുവസംവിധായകന്‍ അജയ് വാസുദേവ് പ്രതിനായകനാകുന്ന ഡെല്‍റ്റാ സ്ക്വാഡില്‍ സജി പതിയാണ് നായകന്‍.

കല്ല്യാണിസം, ദം എന്നീ ചിത്രങ്ങളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ശ്രദ്ധേയ സംവിധായകനും നടനുമായ  അനുറാമാണ് ഡെല്‍റ്റാ സ്ക്വാഡ് സംവിധാനം ചെയ്യുന്നത്.അഖില്‍ പ്രഭാകരന്‍, ജിബിന്‍ ഗോപിനാഥ്, സഞ്ജു സലിം എന്നിവരും ഡെല്‍റ്റാ സ്ക്വാഡിലെ അഭിനേതാക്കളാണ്.

പതിനഞ്ച് വര്‍ഷത്തിനിടെ പതിനൊന്ന് സിനിമകള്‍, ഒട്ടേറെ ഷോട്ട്ഫിലിമുകള്‍, ആല്‍ബങ്ങള്‍ തുടങ്ങിയവയില്‍ സജി പതി അഭിനയിച്ചു. മലയാളത്തിലെ അനുഗ്രഹീത സംവിധായകരായ വി എം വിനു, മേജര്‍ രവി, കലവൂര്‍ രവികുമാര്‍, അശോക് ആര്‍ നാഥ്, ഇഞ്ചക്കാട് രാമചന്ദ്രന്‍, അനീഷ് പുത്തൂര്‍, കുഞ്ഞുമോന്‍ താഹ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു.

വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള കഥാപാത്രങ്ങളായിരുന്നു അവയെല്ലാമെന്നും സജി പതി പറഞ്ഞു. ഇതിനിടെ സുഹൃത്ത് വലയങ്ങളില്‍ നിന്ന് തന്നെ ഷോട്ട് ഫിലിമുകളിലും ആല്‍ബങ്ങളിലും അഭിനയിക്കാന്‍ കഴിഞ്ഞു. ബിസിനസ്സ് തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തിയാണ് സിനിമകളിലെല്ലാം അഭിനയിച്ചത്.

സിനിമയെ ഞാന്‍ അത്രയേറെ സ്നേഹിക്കുന്നു. കൈയ്യില്‍ കിട്ടുന്ന കഥാപാത്രങ്ങള്‍ ആത്മാര്‍ത്ഥവും സത്യസന്ധവുമായി ചെയ്യാന്‍ ശ്രമിക്കുന്നു. ആക്ട് ലാബിലെ അഭിനയ കളരിയിലെ പഠനവും, അവരുടെ നാടകങ്ങളിലെ പരിശീലനവും എൻ്റെ അഭിനയ ജീവിതത്തിന് സഹായകമായിട്ടുണ്ട്. മാതാപിതാക്കളുടെയും ഗുരുക്കന്‍മാരുടെയും ദൈവത്തിന്‍റെയും അനുഗ്രഹം കൂടിയുണ്ടെന്നും മലയാളസിനിമയില്‍ വളര്‍ന്നുവരുന്ന നടന്‍ സജി പതി പറഞ്ഞു.    

15 വര്‍ഷത്തിനിടെ അനവധി സിനിമകള്‍; തലവര തെളിഞ്ഞത് സിബിഐ5 ദി ബ്രെയ്‌നില്‍